Saturday, September 17, 2011

ഞാൻ...


പൂക്കാത്ത ആ മരക്കൊമ്പിൽ
കിളികൾ ചേക്കാറില്ല തന്നെ.
അതിൽ പകലുറങ്ങുന്ന
കടവാതിലെന്ന ഞാൻ.
കമ്പളം പുതച്ച്,
കാമനകളില്ലാതെ
പകലിനെ തോല്പിക്കുകയാണ്‌.
ഓർക്കാപുറത്തെ
പെറുക്കിപ്പിള്ളേരുടെ
പെറുക്കിയേറിന്റെ ആഘാതം
കമ്പളത്തിൽ തുള വീഴ്തുമ്പോഴും
പഠിക്കില്ല ഞാൻ.

Thursday, July 7, 2011

അമ്മ മലയാളം



ഊർന്നിറങ്ങിയ വള്ളിക്കലസവും
കുടുക്കു പൊട്ടിയ കുപ്പായവും
വക്കുപൊട്ടിയ സ്ലേറ്റും പേറി ഒരു ചെക്കൻ.

‘അമ്മ’ എന്നെഴുതാൻ പറഞ്ഞത് അന്നാസ് ടീച്ചർ
അറിയില്ലെന്ന് പറഞ്ഞ് ‘അ’യിലൊതുക്കി.
മ + മ = മരമണ്ടൻ
അമ്മ മലയാളം അറിയാത്ത ഗുരുത്വം കെട്ട ചെക്കൻ.

ഭീതിയുടെ മുനമ്പിൽ അന്തിച്ചിരുന്നു ബാല്യം.
വാക്കു മുറിഞ്ഞു , സ്വരം തണുത്തു.


കൗമാരത്തിന്റെ ഒതുക്കുകല്ലിൽ
കോറിയിട്ടു പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ
ആദ്യമെഴുതിയ കവിത പ്രേമകവിത
കവിതയുടെ കഴുത്തിന്‌ പിടിച്ച്
അമ്മ മൊഴിഞ്ഞു- തലതിരിഞ്ഞവൻ.


ഇറങ്ങിയോടിയ അക്ഷരങ്ങളെ തേടിയിറങ്ങിയത്
വിപ്ലവത്തിന്റെ യൗവ്വനത്തിലേക്ക്
ചോരകൊണ്ടെഴുതിയതെല്ലാം
ചുവർ ചിത്രങ്ങളായി.
നശിപ്പിച്ചതും നശിച്ചതുമെല്ലാം
അച്ഛന്റെ ഉപ്പുകണങ്ങൾ.
അച്ഛൻ പറഞ്ഞു- നിഷേധി


നിഷേധത്തിനൊടുവിൽ
വലിച്ചെറിയപ്പെട്ടതോ
സ്വയം തിരഞ്ഞെടുത്തതോ
അറിയില്ല,
അതായിരുന്നു പ്രവാസം.
ആവർത്തനങ്ങളുടെ
ജീവിതക്രമങ്ങളാൽ
ക്രമം തെറ്റിയ മനസ്സ്
ദിക്കറിയാതെ
അവനവൻശെരികളിൽ
തോറ്റമ്പാട്ടെഴുതിയ
ദാമ്പത്യം.


ഉത്തരം കിട്ടാത്ത
നാല്പതിന്റെ ഈ നാളുകളിൽ
അക്ഷരങ്ങൾ കോർത്തെടുക്കുമ്പോൾ
സ്വരങ്ങളും
വ്യഞ്ഞ്ജനങ്ങളും
ചില്ലക്ഷരങ്ങളും
ദീർഘങ്ങളും
ഇനിയും ബാക്കി വെക്കുന്ന
ജീവിതാക്ഷരങ്ങൾ തന്നെ.
ഈ അവസാനയാമങ്ങളിലാവട്ടെ
എന്റെ യഥാർത്ഥ ഹരിശ്രി.
ഹരിശ്രീ...അമ്മ മലയാളം.


കന്യക..














പെണ്ണെ,
നീയെന്റെ കന്യക..
നാണമില്ലാതെ നീ
ആടിത്തിമിർത്തപ്പോൾ..!
രംഗബോധമില്ലാത്ത
തേവിടിശ്ശിയെന്നു വിളിച്ചു.

പിന്നെ നീവന്ന്
പായാരം പറഞ്ഞ്,
എണ്ണിപ്പെറുക്കി,
പതം പറഞ്ഞ്,
ചിണുങ്ങിക്കരഞ്ഞപ്പോൾ -
നിന്റെ അശ്രുബിന്ദുക്കളതേറ്റു വാങ്ങി
കണിവെച്ചു തൊഴുതു നിന്നു
പടിഞ്ഞാറ്റിലെ മുരിങ്ങമരം.
പറഞ്ഞില്ല ഞാൻ
പിന്നെ, അരുതാത്തതൊന്നും.

അന്നൊരു വേറ്റലം
ഉന്മത്തനായി നിന്റെ
അംഗവടിവിലുമ്മ വെച്ചപ്പോൾ
തകർന്നതെന്റെ ഹൃദയമായിരുന്നു.

എന്തേ..നീ മടിച്ച്... മടിച്ച്..?

എനിക്ക് നിന്റെ പൊട്ടിച്ചിരി
കേൾക്കണമന്നു നീ പകർന്ന
ശോകം ശമിക്കണമെങ്കിൽ.

എന്റെ കാമിനീ.....
നിന്നെ കാമിച്ച്,
എന്റെ ആയുസ്സൊടുങ്ങും മുൻപ്
നിന്റെ ഉള്ളമൊന്നു തുറന്നു തരിക.
നീ എന്തേ പിടിതരാതലയുന്നു.?
എന്റെ പ്രണയമെന്തേ ഗൗനിക്കുന്നില്ല..?

നിന്റെ മൗനം,
നിന്റെ ചിണുക്കം,
നിന്റെ രൗദ്രം,
നിന്റെ ലാസ്യം,
എല്ലാം എന്റെ ഹരം.

എങ്കിലുമെന്റെ മഴപ്പെണ്ണേ...
നീയെന്റെ കന്യക തന്നെ.




Wednesday, June 22, 2011

ഉരുളുന്ന ചക്രങ്ങള്‍ക്ക്,






















ഉരുളുന്ന ചക്രങ്ങള്‍ക്ക്,

മുന്നിലെന്നുമൊരാജ്ഞയുണ്ട്.

എന്നാല്‍, താനെയൊന്നു-

രുളാന്‍ ശ്രമിച്ചാലൊ..!!,

എവിടെയെങ്കിലുമൊന്നുടക്കി

നില്‍ക്കണമെന്നൊരാജ്ഞയുമുണ്ട്.

സ്വന്തമായി, സ്വതന്ത്രമായി

എന്നാണൊന്നുരുളുക....?.

Thursday, May 26, 2011

പ്രജാപതി

നിന്റെ തലയെ
നിന്റെ കാലിന്നിടയിൽ
പൂഴ്തിവെക്കുക.
നിന്റെ വായയെ
പൂട്ടിവെക്കുക.
നിന്റെ കണ്ണുകളെ
മുറുക്കിയടക്കുക.
നിന്റെ കൈകളെ
കാണാമറയത്തേക്ക് നീട്ടുക.

അവിടെ,

നിനക്ക്
അർഹിക്കുന്നതെന്തെങ്കിലും
ഉണ്ടെങ്കിൽ തപ്പിയെടുക്കുക.

തലനിവർത്തരുത്,
വായ തുറക്കരുത്,
കണ്ണു മിഴിക്കരുത്.

ഇനി,

നിന്റെകയ്യിൽ ഒന്നും
തടഞ്ഞില്ലയെങ്കിൽ..
കൈകൾ
പതിയെ വലിച്ചെടുക്കുക,
പൂർണ്ണ രൂപം പ്രാപിക്കുക.

അപ്പോഴും നീ
നിന്റെ കണ്ണുകൾ തുറക്കരുത്.
എന്നിട്ട് നീ
അറയിലേക്ക് പോകുക.

അവിടെ നിനക്കലറിക്കരയാം
വേണ്ടുവോളം.

നിന്നെ ഞാൻ ഇരുട്ടിന്റെ
കാരാഗൃഹത്തിലടച്ചത് നാലാളറിയട്ടെ.

പ്രമാണികൾ
പ്രായശ്ചിത്തം ചെയ്യുന്ന കാലത്ത്
നിന്നെ ഞാൻ മോചിതനാക്കാം..

Wednesday, May 18, 2011

താപനങ്ങൾ
















ഇന്നലെ,സന്ധ്യയിൽ
ഉപ്പുങ്ങൽ കടവിലെ
ചക്രവാളത്തിൽ
സൂര്യൻ
മനമുരുകി
ജലരേഖയായി,
മൗനം തന്ന്
വെട്ടമണച്ചു പള്ളിയുറങ്ങി.

ഇന്ന്, രാവിലെ
കറുകുറ്റിയിൽ
പാസഞ്ചറിന്റെ
ജാലകങ്ങൾ തുറന്ന്
അരുണകിരണങ്ങൾ
പ്രതീക്ഷകളുടെ മേനിയിൽ
പള്ളിയുണർന്ന്
വിയർപ്പുകണങ്ങളാൽ
മൗനംഭേദിച്ച് ജലരേഖയായി.

ട്രെയിനിലെ,
കുതിപ്പിലെ കിതപ്പിൽ
മലയാളസിനിമയും
വന്ധ്യംകരിച്ച തിരഞ്ഞെടുപ്പുഫലവും
കൊച്ചിൻ ടസ്കേഴ്സും
അതിവചനങ്ങളുടെ പാതയിലുരസി
ആതപമർമ്മരങ്ങളായി.

നാളെ,കൊച്ചിയിൽ
ഇന്നലെകളും ഇന്നുകളും
ചേർന്ന് നാളെകൾ
സൃഷ്ടിക്കുമ്പോൾ
ഇടിയും മിന്നലും രമിച്ചൊരു
മഴ പെയ്യാതിരിക്കില്ല
അനവസിതം.